ചെറുതോണി: ജില്ലാ ആസ്ഥാന മേഖലയിലെ ലഹരി-ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് വനിതാ വിംഗ് ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി. ജില്ലാ ആസ്ഥാന മേഖലയിലും പ്രത്യേകിച്ച് ചെറുതോണി ടൗൺ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്ന ലഹരി-ഗുണ്ടാ സംഘങ്ങൾ പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ഭീഷണിയായിരിക്കുകയാണ്. ലഹരി മാഫിയയെ അമർച്ച ചെയ്യാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് വനിതാ വിംഗ് പ്രവർത്തകർ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസമായി ചെറുതോണി ടൗൺ കേന്ദ്രീകരിച്ച് കൗമാരക്കാരും യുവാക്കളും ഉൾപ്പെടുന്ന സംഘം ആക്രമണങ്ങളും അസാന്മാർഗ പ്രവർത്തനങ്ങളും ഭീഷണിയും നടത്തിവരികയാണ്. ലഹരി സംഘത്തിന്റെ പ്രവർത്തനങ്ങളാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾക്കും വ്യാപാരികൾക്കും സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു.
അംഗങ്ങളിൽനിന്ന് ഒപ്പുകൾ ശേഖരിച്ച ശേഷമാണ് വനിതാ വിംഗ് ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ആഗ്നസ് ബേബിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് പരാതി നൽകിയത്. അടുത്തിടെ മാംസ വ്യാപാരം നടത്തുന്ന വ്യാപാരിയെ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറെ മർദിച്ചു. സംഭവം പ്രദേശത്ത് ആശങ്ക വർധിപ്പിച്ചിരിക്കയാണെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇതിനു പുറമേ ലഹരിസംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്കു പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടിയ സംഭവവും ഉണ്ടായിട്ടുണ്ട്.
ചെറുതോണി ടൗണിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. വഴിയാത്രക്കാരെ അസഭ്യം പറയുക, സ്ത്രീകൾക്കുനേരേ അശ്ലീല ആംഗ്യങ്ങൾ കാണിക്കുക, പൊതുസ്ഥലങ്ങളിൽ ഭീതിയുണ്ടാക്കുന്ന രീതിയിൽ പെരുമാറുക തുടങ്ങിയ പരാതികൾ നിരന്തരം ഉയരുന്നതായും നിവേദനത്തിൽ പറയുന്നു.
സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവർക്കുള്ളതായി പറയപ്പെടുന്ന വിവിധ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ടൗണിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും പോലീസ് പട്രോളിംഗും മഫ്തി പരിശോധനയും ശക്തമാക്കണമെന്നും വനിതാ വിംഗ് ആവശ്യപ്പെട്ടു. വനിതാ വ്യാപാരികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ പോലീസ് മേധാവി, ഡിവൈഎസ്പിക്ക് നിർദേശം നൽകിയിട്ടുണ്ട്.